Wednesday, March 25, 2015

ഭഗവത് ഗീത -2 Swami Sandeepananda Giri

ഭഗവത് ഗീത -2 Swami Sandeepananda Giri

അണിനിരത്തിയ പാണ്ഡവ സൈന്യത്തെ കണ്ട്‌ ദുര്യോധനന്‍ പറയുന്ന വാക്കുകളോടെയാണ്‌ സഞ്‌ജയന്‍ തുടങ്ങുന്നത്‌. 
സഞ്‌ജയന്‍ പറയുന്നു,രാജാവെന്നു തോന്നുമാറ്‌ ദുര്യോധനന്‍ ആചാര്യനെ സമീപിച്ച്‌ സംസാരിച്ചു. 
പാണ്ഡവര്‍ വിന്യസിച്ച സൈന്യത്തെ കണ്ടിട്ട്‌ രാജാവായ ദുര്യോധനന്‍ പറഞ്ഞു എന്നാണ്‌ ആദ്യ വരി. അതൊരു തെറ്റായ പ്രയോഗമാണ്‌. 
അതു വ്യാസന്‍ അറിഞ്ഞുതന്നെ പ്രയോഗിച്ചിരിക്കുന്നതുമാണ്‌.
ദുര്യോധനന്‍ രാജാവല്ല.
പക്ഷെ ദുര്യോധനന്റെ ഭാവം അങ്ങിനെയാണ്‌.
അഹംങ്കാരം വന്നു കൂടിയാല്‍ അങ്ങിനെ ഉണ്ടാകുമെന്നാണ്‌.
ഞാന്‍ കേമനാണ്‌ എന്ന ഭാവം വരും എനിക്ക്‌ സദൃശ്യനായിട്ട്‌ ആരുമില്ല എന്നു തോന്നും. 'ഞാന്‍ സുഖിമാനാണ്‌, ആരുണ്ട്‌ എന്നോട്‌ ചോദിക്കാന്‍?
ഇന്ന്‌ ഞാനവനെ ശരിയാക്കും.
നാളെ മറ്റവനെയും ശരിയാക്കും.
കുറെ പേരുടെ ലിസ്‌റ്റ്‌ എടുത്തു വച്ചിട്ടുണ്ട്‌. ഒന്നു വിരല്‍ ഞൊടിച്ചാല്‍ മതി'
എന്നൊക്കെ പറയും.
രാജാവെന്ന ഭാവത്തിലങ്ങിനെ നില്‌ക്കും. വകയിലൊരമ്മാവന്‍ പോലീസാണെങ്കില്‍ നമുക്കൊക്കെ ഉണ്ടാവുന്ന ഒരു ഗാംഭീര്യമില്ലെ,
അതു തന്നെ ഇത്‌.
ഒരിക്കല്‍ ഒരാള്‍ ഓവർസ്പീടിൽ കാറോടിച്ചു പോകുമ്പോള്‍ പോലീസ്‌ പിടിച്ചു
അയാൾ ഗ്ലാസ്സു പോലും താഴ്‌ത്താതെ അങ്ങിനെ വണ്ടിയിൽ ഇരിക്കുകയാണ്.
പോലീസ്‌ ലൈസന്‍സ്‌ ചോദിച്ചു.
അയാൾ ഉടനെ തുടങ്ങി........
ഞാനാരാണെന്നറിയാമോ?
പോലീസ്‌: അറിയില്ല.
ഞാൻ .......
സി.എം. എന്റെ അതാണ്‌, ഇതാണ്‌,
ഞാൻ HM ന്റെ അയാളിന്റെ ഇയാളാണ്‌.
K.M എന്റെ അയാളാണ്‌...' എന്നൊക്കെ..............
പോലീസുകാരന്‍ ചോദിച്ചു, നിങ്ങൾക്ക് P.C.V യെ അറിയുമോ?'
'ഇല്ല'
ആരാണത് ?
'ആ....അതു ഞാനാണ്‌. പി.സി. വേലായുധൻ
വേഗം ഫൈന്‍ അടച്ചു പോയ്‌ക്കോ........
ദുര്യോധനന്‍ നമ്മില്‍ വന്നുകഴിഞ്ഞാല്‍ നമ്മളും ഇങ്ങനെ ആളാവാനുള്ള ശ്രമം നടത്തും.
ആസുരികഭാവം എങ്ങനെയാണ്‌ ഒരുവനെകൊണ്ട്‌ കര്‍മ്മം ചെയ്യിക്കുന്നത്‌ എന്ന്‌ പറയുകയാണ്‌. 


സഞ്‌ജയന്‍ പറയുന്നു.........
യുദ്ധഭൂമിയില്‍ യുദ്ധത്തിനായി ഇരുപക്ഷവും അണിനിരന്നു നില്‍ക്കുമ്പോള്‍ ക്രമവിരുദ്ധമായി ഒരാള്‍ മറ്റൊരാളെ സമീപിക്കുകയാണിവിടെ. 
എന്നിട്ട്‌ പറയുന്ന കാര്യം കൂടി കേട്ടുകഴിയുമ്പോള്‍ ദുര്യോധനത്വം ശരിക്കും മനസ്സിലാകും. 
ചില സമയത്ത്‌ നമുക്കും ഇങ്ങിനെയൊക്കെ തോന്നും.
നമുക്ക്‌ അല്‍പം സ്വാധീനമൊക്കെ ഉള്ളിടത്ത്‌ എന്തെങ്കിലും പരിപാടി നടക്കുമ്പോഴൊക്കെ പ്രത്യേകിച്ചും. ചില ഉദാഹരണങ്ങള്‍ പറയുമ്പോള്‍ വിഷമമൊന്നും തോന്നരുത്‌.
മനസ്സിലാക്കാന്‍ വേണ്ടിമാത്രം പറയുന്നതാണ്‌. പരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ എങ്ങിനെയെങ്കിലും കേറണമെന്നു തോന്നും ചിലര്‍ക്ക്‌. ഈ പരിപാടി നടത്തിപ്പിന്റെ വേണ്ടപ്പെട്ട ഒരാളാണ്‌ ഞാന്‍ എന്ന്‌ മറ്റുള്ളവരെ അറിയിക്കണം അവര്‍ക്ക്‌, അതിനായിട്ടാണാണ്‌ ഈ സ്റ്റേജില്‍ കയറ്റം. ഉള്ളില്‍ നിന്ന്‌ ഇങ്ങിനെ വല്ലാതെ തോന്നുമ്പോഴാണ്‌ നിലവിളക്കിലെ തിരി അല്‍പ്പം മങ്ങിയതായി കണ്ടെത്തുക. ഉടനെ ഈ വിദ്വാന്‍ എണ്ണക്കുപ്പിയുമായി കയറും. എന്നിട്ട്‌ തിരിയൊക്കെ നേരെയാക്കിയിട്ട്‌ ഇറങ്ങും. അപ്പോള്‍ നമ്മള്‍ മനസ്സിലാക്കികൊള്ളണം, ഒന്നുമല്ലാത്ത ആള്‍ക്ക്‌ സ്‌റ്റേജില്‍ കയറി ഇങ്ങിനെ തിരി നേരെയാക്കാന്‍ പറ്റില്ലല്ലോ എന്ന്‌. സ്വാമിക്കുണ്ടായ ഒരനുഭവം പറയാം, ഒരിടത്ത്‌ യജ്ഞം നടത്തികൊണ്ടിരിക്കുകയാണ്‌. അങ്ങിനെ സംസാരിച്ച്‌ വരുമ്പോഴാണ്‌ പിന്നില്‍ വന്നു നിന്ന്‌ ഒരു ചോദ്യം
സ്വാമീ..., രാത്രി കഴിക്കാനെന്താ?
പൊറോട്ടയോ ചപ്പാത്തിയോ?
അതുപോലെ ഇവിടെ ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും' എന്ന്‌.
ആചാര്യരെ എന്നാണ്‌ സംബോധന. ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ. ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌. അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌. എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം. എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?


സഞ്ജയ ഉവാച 
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യൊധനസ്തദാ 
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്. ( 2 )
പശൈയ്താം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ. ( 3 )
ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും'
ആചാര്യരെ എന്നാണ്‌ സംബോധന.
ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ.
ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌.
അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌.
എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം.
എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?
ധൃഷ്ടദ്യുമ്‌നന്‍ ജനിച്ചതേ ദ്രോണരെ കൊല്ലാണ്‌.
ദ്രുപദനും ദ്രോണരും ഭരദ്വാജാശ്രമത്തില്‍ സഹപാഠികളായിരുന്നു.
ഇന്ന്‌ പത്താം ക്ലാസ്സ്‌ കഴിയുമ്പോള്‍ 'നീയെന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല' എന്നൊക്കെ ഓട്ടോഗ്രാഫില്‍ എഴുതുന്ന പോലെ അന്ന്‌ പഠനം കഴിഞ്ഞു പോകുമ്പോള്‍ ദ്രുപദന്‍ ദ്രോണരോട്‌ പറഞ്ഞിരുന്നു. ഞാന്‍ രാജാവാകുമ്പോള്‍ എന്നെകാണാന്‍ വരണം, എന്റെ പകുതി രാജ്യം ഞാന്‍ തരാം എന്നൊക്കെ. ദ്രോണര്‍ പല ചെറിയ രാജ്യങ്ങളിലും കുട്ടികളെ പഠിപ്പിക്കാന്‍ പോയി. വലിയ ദാരിദ്ര്യമായിരുന്നു. ഒരിക്കല്‍ ഒരു രാജ്യത്ത്‌ ദ്രോണന്റെ ശിഷ്യരായ കുമാരന്‍മാര്‍ ദ്രോണരുടെ മകന്‍ അശ്വത്ഥാമാവിനെ അരിമാവ്‌ കലക്കിക്കൊടുത്ത്‌ പാലാണെന്നു പറഞ്ഞു കളിപ്പിച്ചു. അത്‌ ഗുരുനിന്ദയായി കണ്ട്‌ അവിടം വിട്ട ദ്രോണര്‍ യാത്രാമദ്ധ്യേ ദ്രുപദനെ കാണാന്‍ ചെന്നു. പഴയ വാഗ്‌ദാനം ഓര്‍മ്മിച്ച്‌ പാതിരാജ്യം ചോദിക്കാന്‍ വന്നതാണ്‌ ദ്രോണന്‍ എന്നു കരുതിയ ദ്രുപദന്‍ അദ്ദേഹത്തെ അപമാനിച്ചു. അവിടെ നിന്ന്‌ ഇറങ്ങി നടക്കുമ്പോഴാണ്‌ കൗരവപാണ്ഡവാദികളെ കാണുന്നതും ഭീഷ്‌മരുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ ആചാര്യനാകുന്നതും....


പഴയ അപമാനം മറക്കാതിരുന്ന ദ്രോണര്‍ ദ്രുപദനെ പിടിച്ച്‌കെട്ടി കൊണ്ടുവരാനാണ്‌ ഗുരുദക്ഷിണയെന്ന നിലയില്‍ അര്‌ജ്ജുനനോട്‌ ആവശ്യപ്പെടുന്നത്‌. 
അര്‍ജ്ജുനന്‍ ദ്രുപദനെ കീഴടക്കി,
ദ്രുപദന്‍ ദ്രോണരുടെ മുന്നില്‍ മാപ്പ്‌ ചോദിപ്പിക്കുന്നു. 
അതിനു പകരം വീട്ടാനായി ദ്രുപദന്‍ നടത്തിയ യാഗത്തില്‍ നിന്നാണ്‌ ദ്രോണനെ വധിക്കാനായി ധൃഷ്ടദ്യുമ്‌നനും അര്‌ജ്ജുനനെ ഭര്‍ത്താവാക്കി ദ്രുപദപക്ഷത്തു ചേര്‍ക്കാനായി ദ്രൗപദിയും ജനിക്കുന്നത്‌.
ഈ കഥ ലോകര്‍ക്ക്‌ മുഴുവനും അറിയാം. 
അങ്ങിനെ ഒരാള്‍ക്കാണ്‌ ദ്രോണന്‍ ആയുധവിദ്യ അഭ്യസിപ്പിച്ച്‌ കൊടുക്കുന്നത്‌. 
അപ്പോള്‍ ധൃഷ്ടദ്യുമ്‌നന്‍ ബുദ്ധിമാനാണ്‌ എന്ന്‌ ദുര്‍്യോധനന്‍ ഓര്‍മ്മിപ്പിക്കുകയാണ്‌. 
കാരണം അങ്ങയെ വകവരുത്താനുള്ള വിദ്യ അങ്ങയില്‍ നിന്ന്‌ തന്നെ പഠിച്ചു. 
അങ്ങാണെങ്കില്‍ ദീര്‍ഘവീക്ഷണവില്ലാതെ അതൊക്കെ പഠിപ്പിച്ച്‌ കൊടുക്കുകയും ചെയ്‌തു. 
ഒപ്പം ദ്രുപദപുത്രനെന്നത്‌ എടുത്തു പറയുകയും കൂടി ചെയ്യുന്നു. 
അങ്ങയുടെ ശത്രു നമ്പര്‍ വണ്ണിന്റെ മകന്‍. 
നമ്മളും ചിലരുടെ അടുത്ത്‌ ചെന്ന്‌ പറയും. 
'ആരാ നിങ്ങടെ മോന്റെ പുതിയ കൂട്ട്‌ എന്നറിയുമോ? 
ഇന്ന ആളുടെ മോനാ!'.
'ങാഹാ എന്നാല്‍ ചോദിച്ചിട്ടു തന്നെ കാര്യം' 
എന്നാകും അവര്‍. 
എന്ത്‌ ഓര്‍മ്മപ്പെടുത്തിയാലാണ്‌ ഇയാളുടെ വീര്യം ഉണരുക എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സംഭാഷണം. 
പക ആളിക്കത്തിക്കാന്‍ പോന്ന വാക്കുകളാണ്‌ ഇവിടെ ദുര്യോധനന്‍ പറയുന്നത്‌.
ഇതില്‍ മറ്റുചിലതു കൂടെ കാണാനാകും, താത്ത്വികമായി നോക്കിയാല്‍. 
വൃക്ഷം കൊടിയടയാളമായിട്ടുള്ള ആളാണ്‌ ദ്രുപദന്‍. 
ഇളക്കമില്ലാത്തവനാണെന്നാണ്‌ അര്‍ത്ഥം.
കൊടി അവരുടെ സ്വഭാവത്തെ പ്രകടമാക്കും. 
ഇന്നും അങ്ങിനെ തന്നെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയുമൊക്കെ കൊടികള്‍വെച്ച ചില കാറുകള്‍ കാണുമ്പോഴേ നാം സൈഡാകും. 
ഉറച്ച നില്‍പ്പാണ്‌ ആദ്യം തന്നെ ദുര്യോധനന്‍ എതിര്‍പക്ഷത്തു കാണുന്നത്‌. 
അതിനുകാരണം ഇവിടെ സത്യം നിലനില്‍ക്കുന്നു എന്നതാണ്‌. 
ഏത്‌ അധര്‍മ്മിക്കും സത്യം കണ്ടാല്‍ തിരിച്ചറിയാം.
ശത്രുപക്ഷത്തെ ഓരോരുത്തരെ ആയി ദുര്യോധനന്‍ പരിചയപ്പെടുത്തുകയാണ്‌. 
മഹേഷ്വാസ: എന്നാണ്‌ പറയുന്നത്‌, വലിയ വില്ലേന്തിയവര്‍, വലിയ വില്ലേന്തിയ ശൂരന്‍മാരായ മഹാരഥികളെയാണ്‌ ശത്രുപക്ഷത്ത്‌്‌ ദുര്യോധനന്‍ കാണുന്നത്‌. എന്താണ്‌ വലിയ വില്ല്‌? ഉപനിഷത്ത്‌ വലിയ വില്ലിനെക്കുറിച്ച്‌ പറയുന്നുണ്ട്‌.. 
"പ്രണവൊ ധനു: ശരോഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതെ 
അപ്രമത്തെന വേദ്ധവ്യം ശരവത്‌ തന്മയോ ഭവേത് "
പ്രണവമാണ്‌ ധനുസ്സ്‌ ,ഓംകാരമാണ്‌ ആ വില്ല്‌,ശരം നാം തന്നെ,ലക്ഷ്യം ബ്രഹ്മം. 
ബ്രഹ്മമാകുന്ന ലക്ഷ്യത്തിലെക്ക്‌ പ്രണവമാകുന്ന വില്ലില്‍നിന്നുള്ള നമ്മുടെ സഞ്ചാരമാണ്‌ പറയുന്നത്‌. 
അവസാനം ശരവും ലക്ഷ്യവും ഒന്നായിത്തിരണം.
അതാണ്‌ ആദ്ധ്യത്മികമായ യുദ്ധത്തിലെ ആയുധം. 
അതാണ്‌ ധര്‍മ്മയുദ്ധം,ധര്‍മ്മത്തെ സ്ഥാപിക്കാന്‍ വേറൊരു യുദ്ധവുമില്ല. 
അല്ലാതെ ആയുധങ്ങള്‍ കൊണ്ടു നടത്തിയിട്ടുള്ള ഒരു യുദ്ധവും ലോകത്ത്‌ ഒരാള്‍ക്കും ഒരുകാലത്തും ശാന്തിയും ധര്‍മ്മവും കൊടുത്തിട്ടില്ല; ദുഖം മാത്രമെ നല്‍കിയിട്ടുള്ളൂ. അങ്ങിനെയുള്ള വലിയ വില്ലേന്തിയ മഹാരഥന്മാര്‍ ഭീമനും അര്‍ജ്ജുനനും സമന്മാരാണ്‌ എന്നാണ്‌ പറയുന്നത്‌. 
ഭീമന്‍ മഹത്തായ കര്‍മ്മത്തേയും അര്‍ജ്ജുനന്‍ ഋജുത്വത്തിന്റയും പ്രതീകമാണെന്ന്‌ മുമ്പ്‌ പറഞ്ഞു.
ആരൊക്കെയാണ്‌ ആ മഹാരഥന്മാര്‍? 
യുയുധാന: സാത്വകിയാണ്‌, സത്വഗുണ പ്രധാനി യുദ്ധത്തില്‍ പരാജയപ്പെടാത്തവനാണ്‌ എന്നാണ്‌.
വിരാട: വിരാട്‌ ആണ്‌ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്‌, 
മുറിവില്ലാത്തത്‌ എന്നര്‍ത്ഥം പിന്നെ ദ്രുപദന്‍- ഇളക്കമില്ലാത്തന്‍ എന്നു നേരത്തെ പറഞ്ഞു. ദൃഷ്ടകേതു സത്യത്തില്‍ നിലനില്‍ക്കാത്തവര്‍ക്ക്‌ കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്നവനാണ്‌. 
കശനാത്‌ ഇതി കാശി- നിര്‍വ്വാണത്തിന്റെ ഇടമാണ്‌ കാശി. 
ശരീരത്തെ തന്നെ കാശിയാക്കിയവനാണ്‌ കാശിരാജാവ്‌. 
പുരത്തെ ജയിച്ചവനാണ്‌ പുരജിത്ത്‌. പുരം ശരീരമാണ്‌. 
ശരീരമനോബുദ്ധികള്‍ക്കപ്പുറമുള്ള ഒന്നാണ്‌ താനെന്ന അറിവിലേക്കുണര്‍ന്നവനാണ്‌ പുരജിത്ത്‌. 
ശിബി പരമ്പരയുടെ ദാനശീലത്തെ പ്രധിനിധീകരിക്കുന്നു ശൈബ്യന്‍. 
പരാക്രമിയാണ്‌ യുധാമന്യു ഉത്തമമായ ഓജ്ജസ്സോടു കൂടിയവനാണ്‌ ഉത്തമൗജസ്സ്‌. 
ഭദ്രം എന്നാല്‍ മംഗളം എന്നര്‍ത്ഥം സുഭദ്രയുടെ പുത്രനാണ്‌ സൗഭദ്രന്‍. 
ദ്രൗപദിയുടെ പുത്രന്മാര്‍ പ്രതിവിന്ധ്യന്‍, സുതസോമന്‍, ശ്രുതകീര്‍ത്തി, ശതാനീകന്‍, ശ്രുതസോമന്‍ എന്നിവരാണ്‌. 
ലാവണ്യം, വാത്സല്യം, കാരുണ്യം, ദയ, കീര്‍ത്തി എന്നിവയുടെ പ്രതീകം. പാണ്ഡവരിലോരോരുത്തരിലും ദ്രൗപദിക്ക്‌ ഓരോ പുത്രന്‍മാരാണ്‌. 
എന്താണ്‌ ഇതിന്റെ താല്‍പര്യം? 
ഒരു സദ്‌ഭാവം മനസ്സുമായി സമ്മേള്‌ക്കുമ്പോള്‍ മറ്റൊരു സദ്‌ഭാവം പ്രകടമാകുന്നു. 
അവയാണ്‌ സന്താനങ്ങള്‍ ധ്യാനാവസ്ഥിത മനസ്സാണ്‌ ദ്രൗപദി. 
ഇതുപോലെ മനസ്സ്‌ ദുര്‍ഗുണങ്ങളുമായി താദാത്മ്യം പ്രാപിച്ചാല്‍ അതനുസരിച്ചുള്ള സന്താനങ്ങള്‍ ഉണ്ടാകും. 
ദേഷ്യം, പൊട്ടിത്തെറി ഒക്കെ ഉണ്ടാകുന്നത്‌ ഇങ്ങിനെയാണ്‌. 
കൈയില്‍ കിട്ടിയതൊക്കെ എടുത്തെറിയും,സമ്പര്‍ക്കം മാറിയാലേ ഈ സ്വഭാവങ്ങളും മാറൂ. ദുര്യോധനന്‍ ഇങ്ങിടെ പാണ്ഡവപക്ഷത്ത്‌ കാണുന്നതൊക്കെ സദ്‌ഗുണങ്ങളാണ്‌. 17 സദ്‌ഗുണങ്ങളെ ഇവിടെ എടുത്തു പറയുന്നു.......


ആരൊക്കെയാണ്‌ നമ്മുടെ സൈന്യത്തിലെ നായകര്‍ ?
അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ, കേട്ടാലും. 
ഞാനങ്ങേക്ക്‌ പേരു ചൊല്ലി പറഞ്ഞു തരാം.....
"അസ്മാകം തു വിശിഷ്ട്ടാ യേ താൻ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാർത്ഥം താൻ ബ്രവീമി തേ "
പ്രകടമായ ദുര്യോധന ഭാവമാണിവിടെ.
ആര്‌ , ആരോട്‌, എന്തൊക്കെയാണീ പറയുന്നത്‌?
പ്രായംകൊണ്ട്‌ ദുര്യോധനനെക്കാള്‍ എത്രയോ മുകളിലാണ്‌ ദ്രോണര്‍.
അവിടെ നില്‍ക്കുന്നതില്‍ ബഹുഭൂരിപക്ഷത്തെയും
ആയുധവിദ്യ അഭ്യസ്‌പ്പിച്ച ആളാണ്‌ ദ്രോണര്‍..
ഒന്നു നോക്കിയാല്‍ മതി അദ്ദേഹത്തിന്‌, ആരൊക്കെയാണെന്നറിയാന്‍.
പറഞ്ഞു കൊടുത്തിട്ടു വേണ്ട.
സംബോധനയില്‍ തന്നെ ദുര്യോധനമനസ്സിന്റെ പ്രകടനം കാണാം.
ഹേ, ദ്വിജോത്തമ; അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ....
യുദ്ധഭൂമിയില്‍ ഒരിക്കലും യോജിക്കാത്ത പ്രയോഗം.
ഷാപ്പില്‍ വച്ച്‌ തിരുമേനീ എന്ന്‌ വിളിച്ചാല്‍ എങ്ങിനെയുണ്ടാകും?
അഥവാ ഒരു തിരുമേനി കഴിക്കാന്‍ പോയാല്‍!
തിരുമേനീ,ആ അച്ചാറിങ്ങോട്ടെടുത്തേ....
'ഹേയ്‌, എന്തായിത്‌?
ഇവിടെ കേശവനെന്ന്‌ വിളിച്ചാമതി..........
അതുപോലെ ബ്രാമണശ്രേഷ്‌ഠ എന്ന വിളി യുദ്ധഭൂമിയില്‍ ചേരില്ല,
അദ്ദേഹം ബ്രാമണനാണെങ്കില്‍ കൂടി,
ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്‌ എന്ന ഓര്‍മ്മപ്പെടുത്തലാവും അത്‌.
ദ്വിജോത്തമന്‍ എന്നു പറയുമ്പോള്‍ ബ്രാമണന്റേതായ ചില കര്‍മ്മങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. രണ്ടാമത്തെ ജന്മമെടുത്തവനാണ്‌ ദ്വിജന്‍. പുനര്‍ജന്മം അല്ല ഇത്‌. മാതൃഗര്‍ഭത്തില്‍ നിന്നുള്ള ആദ്യ ജന്മം. അതിനെ Physical birth എന്നു പറയും രണ്ടാമത്തേത്‌ Spiritual birth ആണ്‌. ഗുരുവിനടുത്ത്‌ പോകുമ്പോള്‍ ഉപനയിക്കുമ്പോള്‍ ആണ്‌ ഈ ജന്മം എടുക്കുന്നത്‌. ഉപനയനത്തിലൂടെയാണ്‌ ഒരുവന്‍ ദ്വിജനാവുന്നത്‌.
അല്ലെങ്കില്‍ ജനിച്ചു എന്നെയുള്ളു,
ഉപനിഷത്തില്‍ ജനാ: എന്നു പറയും, ജനിക്കുക മാത്രം ചെയ്‌തവര്‍.
അവടെ ജനങ്ങള്‍ എന്നു വിളിക്കും,
നരന്‍,ദ്വിജന്‍ എന്നൊക്കെ പറയുമ്പോള്‍ മാറി.
നേതൃഗുണമുള്ളവനാണ്‌ നരന്‍,അതും ദ്വിജനാവുന്നതുപോലെ ഒരായിത്തീരലാണ്‌. ബ്രാഹ്മണന്‍ എന്നു പറയുമ്പോള്‍ വെറും പൂണൂല്‍ ധാരി എന്ന്‌ ധരിച്ചേക്കരുതേ.
"ബ്രഹ്മണി ചരിതും ശീലം യസ്യ സ: ബ്രാഹ്മണ:' ഇതാണ്‌ ലക്ഷണം.
സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശീലം സ്വായത്തമാക്കിയവന്‍ ബ്രാഹ്മണന്‍..
ബ്രഹ്മണോ ഭോജനപ്രിയ എന്നു കേട്ടിട്ടുണ്ടാവും.......
ശാപ്പാട്ടുരാമന്മാരാണ്‌ ബ്രാഹ്മണര്‍ എന്ന്‌ ചിലരെങ്കിലും ഇതിനെ വ്യാഖ്യാനിക്കാറുമുണ്ട്‌. ബ്രാഹ്മണ ഊട്ടും മറ്റും അതില്‍ നിന്നുണ്ടായതാണ്‌.
കാര്യങ്ങളിങ്ങനെ തെറ്റായി മനസ്സിലാക്കുന്നതു മൂലം നമ്മളിങ്ങനെ ഒരുപാട്‌ അനാചാരങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.
'ഭോ' സംബോധനയാണ്‌. ജനപ്രിയ- ജനഹിതതല്‍പരനാണ്‌ ബ്രാഹ്മണന്‍.
എല്ലാവരെയും പോലെ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കും എന്നതില്‍ കവിഞ്ഞ്‌ ബ്രാമണര്‍ക്ക്‌ ശാപ്പാടുമായി ഒരു പ്രത്യേക ബന്ധവുമില്ല.
ബ്രാമണര്‍ ഊണ്‌ അന്വേഷിക്കാറേയില്ല, ബ്രാമണന്റെ അടുത്ത്‌ ഊണെത്തും.
ഗുരുവിനോട്‌ ശിഷ്യന്‍ ചോദിച്ചു, 'ഗുരോ സത്യാന്വേഷണത്തിനു പുറപ്പെട്ടാല്‍ ഭക്ഷണം കിട്ടുമോ'?
ഗുരു പറഞ്ഞു 'കിട്ടും.'
ശി:എനിക്ക്‌ കിട്ടുമോ?
ഗുരു;ഇല്ല നിനക്ക്‌ കിട്ടില്ല.
ശി:അതെന്താ?
ഗുരു:നീ അന്വേഷിക്കുന്നതേ ഊണാണ്‌ !
ഊണ്‌ മാത്രം അന്വേഷിച്ച്‌ നടക്കുന്നവന്‌ അതുകിട്ടില്ല.......

Friday, March 20, 2015

ഭഗവത് ഗീത -1 Swami Sandeepananda Giri

ഭഗവത് ഗീത -1

Swami Sandeepananda Giri

ഗീതയെന്നാൽ ഗാനംചെയ്യപ്പെട്ടത്‌ ,പറയപ്പെട്ടത് എന്നുസാരം.മഹാഭാരതത്തിലും രാമായണത്തിലും ഗീതകൾ അനേകമുണ്ട്,രാമായണത്തിലെ തത്വചിന്തയുടെ അവതരണമാണ്,ശ്രീരാമഗീതയും,വിഭീഷണഗീതയും.ശ്രീരാമ ലക്ഷ്മണ സംവാദമാണ് ശ്രീരാമഗീത,ശ്രീരാമ വിഭീഷണ സംവാദമാണ് വിഭീഷണഗീത.

സർവസന്നാഹത്തോടുകൂടി രാമനോട് യുദ്ധംചെയ്യാൻ നിൽക്കുന്ന രാവണനെ കണ്ടു നിരായുധനായി നിൽക്കുന്ന രാമനോട് വിഭീഷണൻ ചോദിക്കുന്നു,പ്രഭോ,എങ്ങിനെയാണ് നിരായുധനായി അങ്ങ് രാവണനെ ജയിക്കുന്നത് ?ബാഹ്യമായ യുദ്ധ ഉപകരണങ്ങളെകൊണ്ടല്ല ഞാൻ രാവണനോടു യുദ്ധം ചെയ്യാൻ പോകുന്നതെന്നുപറഞ്ഞു ശ്രീരാമൻ വിശിഷ്ട്ട മൂല്യങ്ങളെ യുദ്ധഉപകരണങ്ങളായി അവതരിപ്പിക്കുന്നു....
ഇതെല്ലാം പഠിക്കാതെയും പഠിപ്പിക്കാതെയും പോയതാണ് വലിയ നഷ്ട്ടം...

ധൃതരാഷ്ട്രനെ കേവലം ഭൂതകാലത്തിലെ ഏതോ അന്ധനായൊരു രാജാവ് എന്നറിഞ്ഞാൽ ഗീതയുടെ കാലിക പ്രസക്തി നഷ്ട്ടപ്പെടുന്നു മാത്രമല്ല അതിലൂടെ ശരിയായ ഗീതാരസം നമുക്ക് നഷ്ട്ടപ്പെടുന്നു.ആരാണു ധൃതരാഷ്ട്രൻ ?തത്ത്വപരമായി ചിന്തിച്ചാൽ ധൃതരാഷ്ട്രന്റെ അന്ധതയെന്നത് "കാണേണ്ടത് കാണേണ്ട രീതിയിൽ കാണായ്കയാണ് " ധൃതരാഷ്ട്രൻ എന്ന ശബ്ദത്തിനു 'ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:' = യാതോരുവൻ തന്റെതല്ലാതതിനെ തന്റെതെന്നു കരുതി മുറുകെ പിടിച്ചിരിക്കുന്നുവോ അവനാണു ധൃതരാഷ്ട്രൻ
ധൃതരാഷ്ട്രനെ സംബന്ധിക്കുന്ന തത്ത്വചിന്തയുടെ ഒരു സുന്ദരമുഹൂർത്തമാണ് പിതാവായ വ്യാസൻ കാഴചശക്തി നല്കാം എന്ന് പറഞ്ഞതിനെ നിരാകരിക്കുന്നത് തുടർന്നു ധൃതരാഷ്ട്രൻ പറയുന്നു; അങ്ങ് സത്യത്തെ അറിയുന്നപോലെ ഞാനും സത്യത്തെ അറിയുന്നു അച്ഛാ ലോകം സ്വാർഥതകൊണ്ട് മുങ്ങിത്താഴുന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഞാനും ലോകത്തിനു അനുസരിച്ച് പൊയ്കൊണ്ടിരിക്കുന്നു......
വ്യക്തമായ സത്യബുദ്ധിയെ പ്രാവർത്തികമാക്കാൻ കഴിയായ്കയാണ് ധൃതരാഷ്ട്രത്വം
ഇതാണു ലോകത്തിന്റെ ദുരിതത്തിന് കാരണം 


ധര്‍മ്മക്ഷേത്രത്തില്‍ ഈ വികാരവിചാരങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്നു ചോദിച്ചു. 
അത്‌ സൂക്ഷമതലമാണ്‌. ഇനി സ്‌തൂലതലത്തിലെ കാര്യം പറയുന്നു.കുരുക്ഷേത്രേ- കര്‍മ്മക്ഷേത്രത്തില്‍, വിചാരം വാക്കായും വാക്ക്‌ പ്രവൃത്തിയായും മാറുന്നിടത്ത്‌.
ഭഗവാന്‍ ഇക്കാര്യം നാലാം അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്‌.എവിടെയാണ്‌ ധര്‍മ്മം കൈമോശം വന്നതെന്ന്‌ പറയുന്ന സമയത്ത്‌.ബുദ്ധിയില്‍ നിന്ന്‌ മനസ്സിലേക്കും മനസ്സില്‍ നിന്ന്‌ ഇന്ദ്രിയങ്ങളിലേക്കും ധര്‍മ്മം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന്‌ പറയുന്നു. അത്‌ വളരെ ആലങ്കാരികമായിട്ടാണ്‌ പറയുന്നത്‌. 'ഞാനീ യോഗത്തെ സൂര്യന്‌(വിവസ്വാന്‌) പറഞ്ഞുകൊടുത്തു.' വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകുവിനും പറഞ്ഞുകൊടുത്തു. അത്‌ തത്ത്വവിചാരം ചെയ്യുമ്പോള്‍ ബുദ്ധി, മനസ്സ്‌, ഇന്ദ്രിയങ്ങള്‍ എന്ന രീതിയിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. കര്‍മ്മ പഥത്തിലെത്തുമ്പോഴാണ്‌ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത്‌. 


ഭാരതത്തിലെപ്പോഴും ഋഷി സംസാരിച്ചത്‌ അകത്തേക്ക്‌ ചൂണ്ടിയിട്ടാണ്‌, ബാഹ്യമായിട്ടല്ല. പ്രവൃത്തി മണ്ഡലത്തില്‍, കര്‍മ്മഭൂമിയില്‍ നാമെന്താണ്‌ ചെയ്യുന്നതെന്നാണ്‌ ഗീതയില്‍ ചോദിക്കുന്നത്‌. എന്റെ കരചരണങ്ങള്‌ലൂടെ പുറത്തെക്കു വരുന്നത്‌ ആരൊക്കെയാണ്‌? കൗരവരോ.. പാണ്ഡവരോ..?ചോദ്യം ഞാന്‍ എന്നോട്‌ തന്നെ ചോദിക്കേണ്ടതാണ്‌;
അയലത്തെ അദ്ദേഹത്തോട്‌ ചോദിക്കേണ്ടതല്ല. 'അദ്ദേഹം ഇതൊന്നു വായിച്ചിരുന്നെങ്കില്‍' എന്ന്‌ നിങ്ങള്‍ ചിന്തിക്കേണ്ട. ചോദ്യം നമ്മളോടാണ്‌ നമ്മുടെ കര്‍മ്മ ഭൂമിയില്‍ നാം എന്താണ്‌ ചെയ്യുന്നത്‌ എന്നാണ്‌. എന്റേത്‌ എന്ന ചിന്തയോടെയാണ്‌ ഞാന്‍ കര്‍മ്മം ചെയ്യുന്നത്‌? എനിക്ക്‌ എന്റെ കാര്യം മാത്രം ബാക്കിയുള്ളവര്‍ എന്തും ആയിക്കോട്ടെ എന്നാണോ നമ്മുടെ കാഴ്‌ച്ചപ്പാട്‌? എന്റെ കാര്യം കഴിഞ്ഞിട്ടെയുള്ളു ബാക്കിയെല്ലാം. എനിക്ക്‌ ക്‌ളബില്‍ പോണം, ഫ്‌ളവര്‍ഷോക്ക്‌ പോണം, നായയെ ഡോക്ടറെ കാണിക്കണം... സ്വന്തം കുട്ടി പനിച്ച്‌ കിടക്കുകയാണ്‌. അവനെ വേലക്കാരിയെ ഏല്‌പ്പിച്ചിരിക്കുകയാണ്‌. നായയോട്‌ speak എന്നും കുട്ടിയോട്‌ shut up എന്നും പറയുന്ന അമ്മമാരെയൊക്കെ നമുക്ക്‌ അന്വേഷിച്ചാല്‍ കാണാം. എങ്ങനെയൊരാളെ ഒരു വിദ്വാന്‍ കല്ല്യാണം കഴിച്ചത്രെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ 'എങ്ങിനെയുണ്ട്‌?' എന്ന്‌ ചോദിച്ചു. 'പേപ്പര്‍ ആനിവേഴ്‌സറി നന്നായി നടക്കുന്നുണ്ട്‌' എന്നായിരുന്നു മറുപടി.അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, ഭാര്യ എല്ലാം എഴുതി വയ്‌ക്കലാണത്രേ;ഫ്രിഡ്‌ജിലുണ്ട്‌ എടുത്തു കഴിച്ചോളണം, അതുചെയ്യണം, ഇതു ചെയ്യരുത്‌...സംസാരിക്കാന്‍ പോലും സമയമില്ല!
എന്താണ്‌ ഞാന്‍ ചെയ്യുന്നത്‌?എങ്ങോട്ടാണ്‌ ഞാന്‍ ഓടുന്നത്‌?ഇത്തരം സമയങ്ങളിലെങ്കിലും ഒന്നിരുന്ന്‌ ആലോചിക്കുന്നത്‌ നല്ലതാണ്‌.വീട്ടില്‍ എല്ലാവരും കൂടിയായാല്‍ വളരെ നന്നായി "ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ..." എന്ന ശ്ലോകം മാത്രം മതി രക്ഷപ്പെടാന്‍. ഈ ശ്ലോകമാണ്‌ ഗീതയുടെ ആധാരം.ഇവിടെ നിന്നാണ്‌ മുകളിലേക്ക്‌ പിടിച്ച്‌ കയറുന്നത്‌.....


പ്രസിദ്ധനായ നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‍ അദ്ദേഹത്തിന്റെ 'ഇനിയൊരു നിറകണ്‍ചിരി' എന്ന നോവലില്‍ പ്രധാന കഥാപാത്രമായ അര്‍ജ്ജുന്‌ ഒരു സ്വാമി പറഞ്ഞുകൊടുക്കുന്നുണ്ട്‌, 'പ്രപഞ്ചമനസ്സ്‌ വ്യക്തിയുടെ അഹം ബോധത്തിലിരുന്ന്‌ തന്റെ ആപത്‌കാലസംശയങ്ങള്‍ക്ക്‌ കൊടുക്കുന്ന മറുപടിയാണ്‌ ഭഗവദ്‌ഗീത' എന്ന്‌. ഒരുവന്റെ ഉള്ളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍....ആ മറുപടികള്‍ കേള്‍ക്കാന്‍ തയ്യാറാവുമ്പോള്‍ എന്നില്‍ കുരുക്ഷേത്രമില്ല, യുദ്ധവുമില്ല...നമ്മുടെ ഉള്ളില്‍ ഈ പറഞ്ഞ യുദ്ധവും നടക്കുകയാണ്‌.

ദിവസ്സവും രാത്രി കിടക്കുമ്പോള്‍ ഒന്നാലോചിച്ചു നോക്കുക.എന്തായിരുന്നു ഇന്ന്‌ എന്റെയുള്ളിലെ യുദ്ധം?ധർമ്മഭൂമിയായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ അണിനിരന്ന എന്റെ ആളുകളും പാണ്ടവരും എന്ത് ചെയ്തു?എന്റേത്‌ എന്ന വിചാരങ്ങളും (ദുര്‍ഗുണങ്ങളും) സദ്‌ഗുണങ്ങളും ഇന്ന്‌ എന്റെ മനസ്സില്‍ എങ്ങിനെയൊക്കെയാണ്‌ പെരുമാറിയത്‌? ഞാന്‍ എന്തൊക്കെയാണ്‌ ചെയ്‌തത്‌?
അങ്ങിനെ ചോദിക്കുന്ന സമയത്ത്‌ നമുക്ക്‌ എല്ലാം തെളിഞ്ഞുവരും ഗീത പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരിടത്തിരുന്ന്‌ ആരോ പറഞ്ഞ ഒന്നല്ല. എന്നില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന്‌ ഉള്ളില്‍ ചോദിക്കുന്ന സമയത്ത്‌ ഗീത സംഭവിക്കും. ഇന്ന്‌ ആധുനിക ശാസ്‌ത്രവും ഈ വഴിയിലൂടെയൊക്കെ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്‌. ഗര്‍ഭിണികള്‍ നല്ലകാഴ്‌ച്ചകള്‍ കാണണമെന്നും അവരില്‍ മാനസികവിക്ഷോഭങ്ങളൊന്നും ഉണ്ടാകാന്‍ ഇടയാകരുതെന്നും ഭര്‍ത്താവ്‌ നല്ല രീതിയില്‍ പെരുമാറണമെന്നും ഒക്കെ പറയുന്നുണ്ട്‌. അല്ലാതെ എന്തെങ്കിലുമൊക്കെ വേടിച്ചുകൊടുത്തത്‌കൊണ്ട്‌ കാര്യമില്ല. അവരോട്‌ നല്ല രീതിയില്‍ പെരുമാറണം.
ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചെറിയ സംഭവങ്ങളും അച്ഛനമ്മമാരുടെ മാനസികാവസ്ഥ കുട്ടികളെ സ്വാധീനിക്കുമെന്നതിനാലാണിത്‌. ഇതൊക്കെ നമ്മുടെ ശാസ്‌ത്രത്തില്‍ പറയുന്നുണ്ട്‌. ഈ അവസരങ്ങളില്‍ ഭാര്യയുടെ അടുത്ത്‌ സമയം കണ്ടെത്തണമെന്ന്‌.


എവിടെ..? ബിസിയല്ലെ എല്ലാവരും! ഈ സ്‌ത്രീകള്‍ ഇടക്കിടക്ക്‌ ചപ്പാത്തിക്കോലുകൊണ്ടും മറ്റും ഭര്‍ത്താക്കന്‍മാരുടെ തലക്കടിച്ച കഥകള്‍ കേള്‍ക്കാറുണ്ടല്ലോ.
ഒരു പോലീസുകാരനോട്‌ സംസാരിക്കുന്ന സമയത്ത്‌ ഇങ്ങനെയൊരു സംഭവത്തിനു പിന്നിലെ കാരണം പറഞ്ഞു. ഭര്‍ത്താവിന്റെ പിറന്നാളായിരുന്നു അന്ന്‌;
മകന്റെയും അന്നുതന്നെയാണ്‌ ! അവർ വളരെ പാടുപെട്ട് ഒരുപാട് വിഭവങ്ങൾ ഒറ്റയ്ക്ക് തന്നെയുണ്ടാക്കി! കൂടെ നല്ല വിളഞ്ഞ നാളികേരത്തിന്റെ ഇടിച്ചു പിഴിഞ്ഞ പായസവും വെച്ചു! സ്വന്തം പിറന്നാളിന്‌ അവരൊന്നും ചെയ്യാറൊന്നുമില്ല. അങ്ങനെ ഭക്ഷണമൊക്കെ ഒരുക്കി അവര്‍ കാത്തിരിക്കുകയാണ്‌. രാത്രിയായി കാണാനില്ല ! ഏറെ വൈകിയാണ്‌ കക്ഷി എത്തുന്നത്‌ അപ്പോഴെക്കും കുട്ടിയുറങ്ങികഴിഞ്ഞു. എന്നാലും ഭാര്യ എല്ലാം എടുത്തുവച്ച്‌ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.എന്ത്‌ ഭക്ഷണം? നിന്റെ ഈ ഉപ്പുമാവു പോലത്തെ ഫ്രൈഡ്‌റൈസൊന്നും എനിക്കു വേണ്ട. ഞാന്‍ ഹോട്ടലില്‍ നിന്ന്‌ ബീഫും പൊറോട്ടയും കഴിച്ചിട്ടാണ്‌ വരുന്നത്‌ ! ഇതു കേൾക്കേണ്ട താമസം അവർ അവിടെ കണ്ട ചിരവയെടുത്തു നെറും തലക്കൊരടി !ഭർത്താവ് ആശുപത്രിയിലും!ഭാര്യ പോലീസ് സ്റേഷനിലും !കുട്ടി അനാഥാലയത്തിലും!!!ഈ പറഞ്ഞ കുരുക്ഷേത്രയുദ്ധം നമ്മുടെ ഉള്ളില്‍ നടക്കുകയാണ്‌......


ദുര്‍ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌,എന്നതിനാലാണ്‌ 101 എന്നു പറയുന്നത്‌. 
നമ്മുടെ ദുര്‍ഗുണങ്ങള്‍ എഴുതി വയ്‌ക്കാന്‍ ഒരു ശ്രമം നടത്തിനോക്കൂ,യുദ്ധം ചെയ്യാന്‍ അണിനിരന്ന്‌ നില്‌ക്കുന്ന അജ്ഞാനജന്യങ്ങളായ ഇവര്‍ എന്താണ്‌ എന്നെക്കൊണ്ട്‌ ചെയ്യിച്ചത്‌ എന്ന്‌ ഓരോ ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പായി ഒന്നാലോചിക്കുക. എല്ലാ പ്രശ്‌നങ്ങളും എങ്ങിനെ ഉണ്ടായി എന്നു പിടികിട്ടും. 'എന്റെതെന്ന ചിന്തകള്‍ എന്നെക്കൊണ്ട്‌ എന്താണ്‌ ചെയ്യിച്ചത്‌' എന്ന വിചാരം ബാധകമല്ലാത്ത ആരാണ്‌ ഇവിടെയില്ലാത്തത്‌?ഏതു മതസ്ഥനാണ്‌ ? ഏതു ദേശക്കാരനാണ്‌ ഈ ചോദ്യത്തില്‍ നിന്ന്‌ പിന്‍തിരിയാനാകുക? ആര്‍ക്കാണ്‌ ഗീത ഇവിടെ ഇല്ല എന്നു പറയാന്‍ പറ്റുക? ഇതല്ലേ ഭഗവത്‌ഗീതയുടെ സാര്‍വ്വലൗകീകത? അല്ലെങ്കില്‍ ഒരു കൂട്ടരുടെ ഒരു മതഗ്രന്ഥം മാത്രമായിട്ട്‌ അതവിടെ അങ്ങിനെ ഇരിക്കും.


രണ്ടാമത്തെ ചോദ്യം 'ധര്‍മ്മക്ഷേത്രേ യുയുത്സവ പാണ്ഡവാ: കിം അകുര്‍വ്വത?'-
ആ ധര്‍മ്മക്ഷേത്രത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായിട്ടുള്ള പാണ്ഡവര്‍ എന്തു ചെയ്‌തു? ഒരാചാര്യന്‍ വ്യാഖ്യാനിച്ചിരിക്കുന്നത്‌ പണ്ഡയുള്ളവന്‍ പാണ്ഡവന്‍ എന്നാണ്‌.
പാണ്ഡുള്ളവന്‍ എന്നല്ല. പണ്ഡ എന്നാല്‍ ആത്മ വിഷയജ്ഞാനം. ഗീതക്ക്‌ ഭാഷ്യം ചമക്കുന്ന സമയത്ത്‌ ഭഗവത്‌പാദര്‍ പണ്ഡിതന്റെ ലക്ഷണം പറയുന്നുണ്ട്‌. 'പണ്ഡാ ആത്മവിഷയ: ബുദ്ധി: ഏഷാം തേഹി പണ്ഡിതാ:'- ആത്മവിഷയകമായ ജ്ഞാനം ആര്‍ക്കാണോ ഉള്ളത്‌ അവരാണ്‌ പണ്ഡിതര്‍. ആത്മവിഷയത്തിലേക്ക്‌, ആത്മാന്വേഷണത്തിലേക്ക്‌, ആത്മാവിനെ അറിയുന്നതിന്‌ സഹായിക്കുന്ന മൂല്യങ്ങളെ പാണ്ഡവര്‍ എന്ന്‌ പറയുന്നു. അവര്‍ അഞ്ചു പേരായാണ്‌ മഹാഭാരതം പറയുന്നത്‌. സദ്‌്‌ഗുണങ്ങള്‍ ദുര്‍ഗുണങ്ങള്‍ക്കെതിരായി എന്തെങ്കിലും പ്രവൃത്തി ചെയ്‌തോ എന്നാണ്‌ ചോദ്യം. നമ്മിലെ ദുശ്ശാസനന്‍ ഒരു ശാസന പുറപ്പെടുവിക്കാന്‍ തയ്യാറായപ്പോള്‍ നമ്മിലെ പാണ്ഡവന്‍ അതിനെ തടഞ്ഞോ? അഥവാ അങ്ങനെ ഒരു ശാസന പുറപ്പെടുവിച്ചാല്‍ ശേഷം ഒരു sorry പറഞ്ഞ്‌,ഒന്നു മാപ്പപേക്ഷിച്ച്‌ മേലില്‍ അങ്ങിനെ പറ്റില്ല എന്നു പറഞ്ഞ്‌ മുറിവുകള്‍ ഉണക്കിയോ? എപ്പോഴും കൂടെ ഒരാളുവേണം എന്നു പറയുന്നത്‌ അതു കൊണ്ടാണ്‌, വേണ്ട സമയത്ത്‌ വേണ്ടത്‌ പറഞ്ഞ്‌ നിയന്ത്രിക്കാന്‍. അങ്ങിനെയുള്ളവരാണ്‌ സഹധര്‍മ്മിണി. ഭര്‍ത്താവിനെ ധര്‍മ്മത്തില്‍ ചിരിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. ദേഷ്യം പിടിച്ചിരിക്കുന്ന സമയത്ത്‌ 'ദേ, ഇപ്പോള്‍ ഒന്നും പറയണ്ട' എന്നു ഓര്‍മ്മിപ്പിക്കുന്നവള്‍.


തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവന്‍ ദുശ്ശാസനന്‍ ദിവസവും നാം എന്തൊക്കെ തെറ്റായ ശാസനകളാണ്‌ പുറപ്പെടുവിക്കുന്നത്‌ എന്നൊന്നാലോചിച്ചു നോക്കൂ. 'ജിഹ്വാഗ്രേ ശത്രുബാന്ധവാ' എന്നും ഋഷി പറഞ്ഞിട്ടുണ്ട്‌.ബന്ധുവും ശത്രുവും നിന്റെ നാവിന്റെ അഗ്രത്താണ്‌....പണ്ടൊരു നാമം ചൊല്ലാറുള്ളത്‌ ഓര്‍മ്മയില്ലെ? നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം... നല്ലവാക്കുകൾ പറയുന്നതിന് ധൈര്യം ഉണ്ടാവണമെന്ന് !
വിവരക്കേട് പറയുന്നതിനല്ല.(അതിനും വേണം ഒരു ധൈര്യം) "ജിഹ്വാ മേ മധുമത്തമാ, കര്‍ണ്ണാഭ്യാം ഭൂരിവിശ്രുതം'"എന്നു പറയും. നാവില്‍ തേനായിരിക്കട്ടെ എന്നാണ്‌ ആദ്യം പറയുന്നത്‌.ഗുരുവായൂര്‍ അമ്പലനടയില്‍ നിലവിളക്കൊക്കെ കത്തിച്ച്‌ വച്ച്‌ മകന്റെ വായില്‍ തേന്‍ കൊടുക്കുന്നത്‌ ഈയൊരു സങ്കല്‌പത്തോടു കൂടിയായിരിക്കണം.ഇപ്പോള്‍ അങ്ങനെയാണോ അല്ലയോ എന്നൊന്നും അറിയില്ല.ഈയൊരു സങ്കല്‍പത്തിലാണ്‌ പൂർവികർ അങ്ങനെയൊരു ആചാരത്തിനു രൂപം നല്കിയത് 'നിന്റെ നാവിലെപ്പോഴും മധുരം ഭവിക്കട്ടെ,നിന്റെ വാക്കുകള്‍ സഹജരില്‍ ഉത്സാഹത്തെ,ഉണര്‍വ്വിനെ ഉണ്ടാക്കുന്നതാകട്ടെ!ശാന്തിയുണ്ടാക്കുന്നതാകട്ടെ!അതിന്റെ തുടര്‍ച്ചയായാണ്‌ കാതുകളില്‍ ഭദ്രമായത്‌ കേള്‍ക്കട്ടെ എന്ന്‌ പറയുന്നത്‌. പറഞ്ഞിട്ടു വേണം കേള്‍ക്കാന്‍.നാവില്‍ തേന്‍ കൊടുക്കുന്ന സമയത്ത്‌ ഇങ്ങനെ സങ്കല്‍പങ്ങളൊന്നുമില്ലാതെ,'ആരോ പറഞ്ഞു തേച്ചോളാന്‍; തേച്ചു' എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. അതുകൊണ്ടായിരിക്കാം അച്ഛനോട്‌ 'കാര്‍ന്നോരേ, അടങ്ങിയൊതുങ്ങി അവിടെങ്ങാനും ഇരുന്നോളൂ' എന്നു പറയുന്നതും അമ്മയെ 'തള്ളേ' എന്നൊക്കെ വിളിക്കുന്നതും.ആ നാവ്‌ തന്നെ അച്ഛനാണ്‌, അമ്മയാണ്‌. ആ നാവുകൊണ്ടാണ്‌ അച്ഛനെ, അമ്മയെ, പ്രായം ചെന്നവരെയൊക്കെ നിന്ദിക്കുന്നത്‌ എന്ന്‌ മറക്കരുത്‌.എന്നിലെ ദുശ്ശാസനന്‍ എന്നെക്കൊണ്ട്‌ എന്തൊക്കെയാണ്‌ പറയിക്കുന്നതെന്ന് ചിന്തിക്കൂ.'എന്നെക്കൊണ്ട്‌ തെറ്റുകള്‍ ചെയ്യിക്കുന്നത്‌ ആരാണ് ?
മൂന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനന്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്‌.


"അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ, അനിശ്ചന്നപി വാര്‍ഷ്‌ണേയ ബലാതിവ നിയോജിത:'- ആഗ്രഹിക്കാതിരുന്നിട്ടും ആരാണ്‌ ഇതൊക്കെ ബലമായി ചെയ്യിക്കുന്നത്‌? ഭഗവാന്‍ വിസ്‌തരിച്ച്‌ അപ്പോള്‍ മറുപടി പറയുന്നുണ്ട്‌. ഇപ്പോള്‍ നമുക്ക്‌ 'എന്റേത്‌' എന്ന ചിന്തകളാണ്‌, ഇതൊക്കെ ചെയ്യിക്കുന്നത്‌ എന്ന്‌ പ്രാഥമികമായി മനസ്സിലാക്കാം.

കുന്തിയുടെ പുത്രന്മാരായ പാണ്ഡവരുടെ ജന്മം സാധാരണമായ രീതിയിൽ അല്ല വ്യാസർ അവതരിപ്പിച്ചിട്ടുള്ളത്...ധർമ്മത്തിൽ, നിന്ന് യുധിഷ്ട്ടിരനും,വായുവിൽ നിന്ന് ഭീമൻ,ഇന്ദ്രനിൽ നിന്ന് അർജുനൻ, ഭൂമിയിൽ നിന്ന് മാദ്രിക്ക് നകുലനും സഹദേവനും 
ഒന്നാമത്തെയാള്‍ ധര്‍മ്മപുത്രര്‍,ധര്‍മ്മം പുത്രസമമായിട്ടിരിക്കുന്നവന്‍.ഉള്ളം കൈയിലെ നെല്ലിക്ക പോലെ ധര്‍മ്മത്തെ കൈകാര്യം ചെയ്യാന്‍ പോന്ന പ്രഭാവമുള്ളവനാണ്‌ ധര്‍മ്മപുത്രര്‍.ധര്‍മ്മത്തെ കൊണ്ടാണ്‌ നമ്മളെ നിര്‍മ്മിച്ചിരിക്കുന്നത്‌ തന്നെ.
ഭഗവാന്‍ തന്നെ പറയുന്നുണ്ട്‌, 'സഹയജ്ഞാ പ്രജാ സൃഷ്ട്വാ' എന്ന്‌. യജ്ഞഭാവം കൊണ്ടാണ്‌ നമ്മെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്‌.ഭീമന്‍ കര്‍മ്മമാണ്‌.അര്‍ജ്ജുനന്‍ ഋജുത്വം (നേരെ വാ, നേരെ പോ എന്ന സ്വഭാവം) സഹദേവന്‍ - ദേവൈ: സ:' സത്സംഗപ്രിയന്‍. ഇപ്പോള്‍ നിങ്ങളെല്ലാവരും സഹദേവന്‍മാരാണ്‌; ജ്ഞാനം ശ്രവിക്കുന്നു വായിക്കുന്നു എന്നുള്ളതുകൊണ്ട്‌. ഗീതാശാസ്‌ത്രവുമായി അടുക്കുക സത്സംഗമാണ്‌. നകുലന്‍ കുലമില്ലാത്തവനാണ്‌. ബ്രഹ്മത്തെ ഭാവനചെയ്യുമ്പോള്‍ ഭേദങ്ങള്‍ ഇല്ലാതാകും.
ആചാര്യ സ്വാമികള്‍ വിവേകചൂഢാമണിയില്‍ ബ്രഹ്മഭാവനയെക്കുറിച്ച്‌ പറയുന്നുണ്ട്‌, 'ജാതിനീതികുലഗോത്രപൂരകം നാമരൂപഗുണദോഷവര്‍ജ്ജിതം ദേശകാലവിഷയാദിവര്‍ത്തിയത്‌ ബ്രഹ്മതത്ത്വമസി ഭാവയാത്മനി' എന്ന്‌ സ്വരൂപത്തില്‍ ഭാവനചെയ്‌താലും എന്ന്‌ പറയുകയാണ്‌. ജാതി,നീതി,കുലം,ഗോത്രം, നാമം,രൂപം,ഗുണം,ദോഷം,ദേശം,കാലം എന്നിങ്ങനെയുള്ള എല്ലാം അതിവര്‍ത്തിച്ച്‌ ബ്രഹ്മത്തെക്കുറിച്ച്‌ മെഡിറ്റേറ്റ്‌ ചെയ്യുന്ന സമയത്ത്‌, ആ ധ്യാനാവസ്ഥിത മനസ്സിലിരിക്കുന്ന സമയത്ത്‌ നാം നകുലനാണ്‌. 


ചിലപ്പോഴൊക്കെ നമ്മിലീ നകുലഭാവം പ്രകടമാകാറുണ്ട്‌. ഈ ജാതീം മതവും ഇല്ലെന്ന്‌ പ്രഖ്യാപിച്ചുകളയും. ചെറുപ്പക്കാര്‍ ഇടക്കൊക്കെ നകുലന്‍മാരാവാറുണ്ട്‌. അച്ഛാ ഈ നാരായണഗുരുദേവന്‍ എത്ര വലിയ മഹാത്മാവാ അല്ലെ' അച്ഛന്‍ കരുതും എന്തുപറ്റി ഇവന്‌ ? ഗുരുദേവന്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നൊക്കെ പറഞ്ഞിട്ടുണ്ട്‌, അല്ലെ അച്ഛാ?' മൂപ്പര്‍ക്ക്‌ മകനില്‍ വലിയ പ്രതീക്ഷയായി.
പിന്നെയാണ്‌ പറയുന്നത്‌, 'അതേ അച്ഛാ, ഞാനൊരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട്‌.
നമ്മുടെ ജാതിയിലല്ല എന്നെ ഉള്ളൂ... അങ്ങിനെയാണ്‌ നകുലന്റെ വരവ്‌!
നകുലഭാവം, സഹദേവഭാവം ഒക്കെ നാം ആര്‍ജ്ജിച്ച, ഗുരുവില്‍ നിന്നും ശാസ്‌ത്രത്തില്‍ ഒക്കെ ഉള്‍ക്കൊണ്ട അറിവിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്‌. ഇനി ഇതൊന്നും എവിടെനിന്നും കേട്ടിട്ടില്ല, അതിനൊന്നും അവസരം ഉണ്ടായില്ല എന്നാണെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ധര്‍മ്മബോധത്തിലേക്ക്‌ നോക്കുക നമ്മുടെ ഉള്ളിലുണ്ട്‌ ധാര്‍മ്മികമായ അടിസ്ഥാനമൂല്യങ്ങളൊക്കെ.ആ സോഫ്‌റ്റവെയറൊക്കെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടാണ്‌ നമ്മുടെ ശരീരമെന്ന ഈ കമ്പ്യൂട്ടര്‍ വിട്ടിരിക്കുന്നത്‌ തന്നെ.അപ്പോള്‍ സഹജമായ ആ ധാര്‍മ്മികതയ്‌ക്കെതിരായി ഞാന്‍ എന്തെങ്കിലും ചെയ്‌തുവോ? അല്ലെങ്കില്‍ അവയ്‌ക്കെതിരായി ഞാന്‍ എന്തെങ്കിലും ചിന്തിക്കുന്ന സമയത്ത്‌ ആ ധാര്‍മ്മികത എങ്ങിനെയാണ്‌ പ്രതികരിച്ചത്‌? അത്‌ ഞാന്‍ ഉള്‍ക്കൊണ്ടുവോ? എന്നിട്ട്‌ ധാര്‍മ്മികമായ പ്രവൃത്തികള്‍ എന്തെങ്കിലും ചെയ്‌തുവോ? എന്റെ കരചരണങ്ങളെക്കൊണ്ട്‌ ഈ വിശ്വത്തില്‍ നിന്ന്‌ എന്തൊക്കെ ഞാന്‍ അനുഭവിച്ചു? ആരുടെയൊക്കെ തപസ്സിന്റെ ഫലം അനുഭവിച്ചു? പല പ്രകാരത്തിലുണ്ട്‌ ആ തപസ്സ്‌. ആ തപസ്സിന്റെയൊക്കെ ഫലമാണ്‌ നാമനുഭവിക്കുന്നതൊക്കെ. അതിനു പകരമായി അങ്ങിനെ ലോകത്തിനു ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യാനായോ?


കര്‍മ്മ ഭൂമിയില്‍ ഞാനെന്താണ്‌ ചെയ്‌തത്‌? എന്നിലെ പാണ്ഡവര്‍ എന്താണ്‌ ചെയ്‌തത്‌? 
കര്‍മ്മത്തില്‍ ഭീമന്‍ വളരെ പ്രധാനപ്പെട്ട ഒരാളാണ് ഭീമകര്‍മ്മാ എന്നാണ്‌ പറയുന്നത്‌,
മഹത്തായ കര്‍മ്മം ചെയ്യാന്‍ വേണ്ടിയാണ്‌ നമ്മുടെ കൈകളെത്തന്നെ ഇങ്ങനെയാക്കിയിരിക്കുന്നത്‌. എന്തൊക്കെ എനിക്ക്‌ ചെയ്യാന്‍ സാധിച്ചു?
നാരായണ ഗുരുദേവന്‍ ഇവിടെയാണ്‌ പറയുന്നത്‌, 

'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനുസുഖത്തിനായ്‌ വരേണം'
ഈ ഭാവത്തോടുകൂടി എന്തുചെയ്‌താലും പാണ്ഡവനാണ്‌ അതുചെയ്യുന്നത്‌.
അവന്‍,ഇവന്‍; ഇവന്റേത്‌ എന്നൊക്കെ അല്‍പബുദ്ധികളാണ്‌. ഉദാരചരിതാനാം തു വസുധൈവ കുടുംബകം' ഉദാരചരിതരെ സംബന്ധിച്ചിടത്തോളം ഈ വിശ്വം മുഴുവന്‍ ഭഗവാന്റേതാണ്‌. ലോകത്തിനു മുഴുവന്‍ അനുഗ്രഹമാകുന്ന കര്‍മ്മങ്ങള്‍ ചെയ്യാനാണ്‌ തന്നെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌ അവനറിയാം.അതുകൊണ്ട്‌ അവന്‌ പ്രവൃത്തി ചെയ്യാന്‍ ഒരുപാടുണ്ട്‌.


ഹേ സഞ്‌ജയാ പറഞ്ഞാലും ചോദ്യം മുഴുവന്‍ സഞ്‌ജയനോടാണ്‌.
ആരാണ്‌ ഈ സഞ്‌ജയന്‍? ധൃതരാഷ്ട്രനെ തത്ത്വവിചാരം ചെയ്‌തതുപോലെ നോക്കിയാല്‍
'യ: വിശിഷ്യതേ ശാസ്‌ത്രാദി പരിജ്ഞാനേന ബഹിര്‍ മുഖതാം ഉപേക്ഷ്യ സ: സഞ്‌ജയ:' യാതൊരുവനാണോ ശാസ്‌ത്രം, ഗുരു മുതലായവയില്‍ നിന്ന്‌ നല്ലവണ്ണം ഉത്‌കൊണ്ട അറിവുകൊണ്ട്‌ ബാഹ്യമായതില്‍ ഞാനെന്ന, എന്റേതെന്ന ബുദ്ധിയെ ഉപേക്ഷിച്ചത്‌ അവന്‍ സഞ്‌ജയന്‍. സഞ്‌ജയ- സമ്യക്കാകും വണ്ണം ജയം കൊണ്ടവന്‍,
നന്നായി ജയിച്ചവന്‍, എപ്പോഴാണ്‌ ഒരുവന്‍ ജയിക്കുന്നത്‌?
ഉപനിഷത്തില്‍ പറയുന്നു, വിശ്വജിത്‌ യാഗം നടത്തുമ്പോഴാണ്‌ എന്ന്‌.
പ്രതീകാത്മകമായി പറയുകയാണ്‌,എന്താണ്‌ വിശ്വജിത്‌ യാഗത്തിന്റെ പ്രത്യേകത?
എല്ലാം ത്യജിക്കലാണ്‌,തനിക്കുള്ളതെല്ലാം, ഒന്നും ബാക്കിവയ്‌ക്കാതെ ത്യജിക്കുമ്പോഴാണ്‌ ഒരുവന്‍ വിശ്വത്തെ ജയിക്കുന്നത്‌. ജയിക്കലാണ്‌ യാഗം പ്രതീകാത്മകമായി അഗ്നിയിലേക്ക്‌ ഹവിസ്സ്‌ അര്‍പ്പിച്ചുകൊണ്ട്‌ പറയും, 'ഇദം ന മമ'- ഇത്‌ എന്റേതല്ല എന്ന്‌. വിശ്വജിത്‌ യാഗത്തോടെയാണ്‌ കഠോപനിഷത്ത്‌ ആരംഭിക്കുന്നത്‌. പുത്രനെ പോലും യമന്‌ കൊടുക്കുകയാണ്‌. കൊല്ലാന്‍ കൊടുക്കുന്നുയെന്നല്ല,പഠിക്കാന്‍ വിടുകയാണ്‌.
എന്താണ്‌ പഠിക്കേണ്ടത്‌? ഇവിടെ ഈ ലോകത്തില്‍ ഒന്നേ അറിയേണ്ടതള്ളൂ..
മരണം . അതറിഞ്ഞാല്‍ അമൃതനായി. മരണം എന്താണെന്നറിഞ്ഞില്ലെങ്കിലോ മൃതനായി.
അങ്ങനെ ജയിച്ചവനാണ്‌ സഞ്‌ജയന്‍, എല്ലാം തന്റേതാക്കി വച്ചൊരാള്‍,യാതൊന്നും തന്റേതല്ല എന്നറിഞ്ഞ ഒരാള്‍. അവനോടാണ്‌ ധൃതരാഷ്ട്രര്‍ ചോദിച്ചത്‌. അവനാണ്‌ ഗീത പറയുന്നത്‌.


ആദ്ധ്യാത്മികശാസത്രം പഠിച്ചു കഴിഞ്ഞാല്‍ കുടുംബജീവിതവും മറ്റും ആകെ കുഴപ്പത്തിലാകും എന്ന്‌ പറയുന്നവരുണ്ട്‌. പിന്നെ കണ്ണാടി നോക്കില്ല, പൗഡറില്ല, 
നല്ല സാരിയുടുക്കില്ല എന്നൊന്നും വിചാരിക്കേണ്ട. ഈ ശാസ്‌ത്രം ഉള്‍ക്കൊണ്ടാല്‍ നിങ്ങള്‍ പഴയതിനെക്കാള്‍ സുന്ദരികളും സുന്ദരന്‍മാരാകുകയുമാണ്‌ ചെയ്യുക. ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ ആളുകള്‍ കൊള്ളാമല്ലോ എന്നു പറയും. 
വാക്കുകളുടെ,
പെരുമാറ്റത്തിന്റെ സൌന്ദര്യം അതാണല്ലോ പ്രധാനം. ഇതിനെന്തെങ്കിലും പ്രമാണമുണ്ടോ എന്നു ചോദിച്ചു കഴിഞ്ഞാല്‍ പ്രമാണമുണ്ട്‌. വാസിഷ്‌ഠത്തില്‍ രാമനോട്‌ വസിഷ്‌ഠന്‍ ഒരു രാജാവിന്റെയും രാജ്ഞിയുടെയും കഥ പറഞ്ഞുകൊടുക്കുന്നുണ്ട്‌. ശിഖിധ്വജന്‍ എന്ന രാജാവിന്റെയും ചൂഡാല എന്ന രാജ്ഞിയുടെയും കഥ. രാജാവും പത്‌നിയും ഒരുമിച്ച്‌ ഗുരുമുഖത്ത്‌ നിന്ന്‌ ശാസ്‌ത്രം കേള്‍ക്കുന്നു. കേട്ട ശാസ്‌ത്രത്തെ ചൂഡാല മനനം ചെയ്‌തുറപ്പിക്കുന്നു. ശരീര മനോബുദ്ധികള്‍ക്ക്‌ അപ്പുറമായ ബോധമാണ്‌, ആ സത്യമാണ്‌ ഞാന്‍ എന്ന്‌ അവര്‍ക്ക്‌ ഉറപ്പു വരുന്നു. ഒരു ദിവസം ശിഖിധ്വജന്‍ ചോദിക്കുകയാണ്‌,
'ഞാന്‍ ഓരോദിവസം ചെല്ലും തോറും വയസ്സനായിക്കൊണ്ടിരിക്കുകയാണ്‌ എന്നാല്‍ നിന്റ സൗന്ദര്യം നാള്‍ക്ക്‌ നാള്‍ കൂടുകയാണല്ലോ'? . ഭാര്യ പറഞ്ഞു, അതൊരു പക്ഷെ താന്‍ ധ്യാനിക്കുന്നത്‌ കൊണ്ടാവും!! 'നിനക്ക്‌ വട്ടാണ്‌'എന്നാണ്‌ രാജാവ്‌ വിലയിരുത്തുന്നത്‌.
സ്‌ത്രീയുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായി, സത്യമറിയാനുള്ള വിനയമില്ലാത്ത, താഴ്‌മയില്ലാത്ത പുരുഷമനസ്സാണ്‌ ഇവിടെ പ്രകടമാകുന്നത്‌ എന്നാണ്‌ ഒരാചാര്യന്‍ ഈ ഭാഗം വ്യാഖ്യാനിക്കുമ്പോള്‍ പറഞ്ഞിട്ടുള്ളത്‌. ( യാജ്ഞവല്‍ക്യന്‍ മൈത്രേയിയോട്‌ പറഞ്ഞു 'എടോ മൈത്രേയി, ആത്മാവിനെയാണ്‌ കേള്‍ക്കേണ്ടത്‌, മനനം ചെയ്യേണ്ടത്‌ ബോധിക്കേണ്ടത്‌' എന്ന്‌ ഭര്‍ത്താവ്‌ ഭാര്യയോടാണ്‌ പറയുന്നത്‌. അപ്പോള്‍ 'ആമേന്‍' എന്നു പറഞ്ഞു മൈത്രേയി ) സംശയമൊന്നുമുണ്ടായില്ല ! അങ്ങിനെ ഉറപ്പുവരാന്‍ വലിയ വിഷമമാണ്‌. പലവിധത്തില്‍ ചൂഡാല പറഞ്ഞു നോക്കിയിട്ടും ശിഖിധ്വജന്‍ ഇക്കാര്യം സമ്മതമായിരുന്നില്ല. പല യോഗസിദ്ധികളും കൈവന്ന ചൂഡാലക്ക്‌ അവസാനം ഒരു യോഗിയുടെ വേഷത്തില്‍ ചെന്ന്‌ പറയേണ്ടി വരെ വന്നു. പിന്നീട് രാജാവിന് എല്ലാം മനസ്സിലായി.......


മുൻപ് പറഞ്ഞത് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.... ഗീതയെ നമുക്ക്‌ പല പ്രകാരത്തില്‍ സമീപിക്കാം. ഒന്ന്‌ ചരിത്രപരം; രണ്ട്‌ ഭാഷാപരം; മൂന്ന്‌ ഭക്തിപരം; നാല്‌ തത്ത്വചാന്താപരം. 

ഏത്‌ കാലത്താണ്‌ ഗീത സംഭവിച്ചത്‌?
അക്കാലത്തെ ജനങ്ങളുടെ ജീവിതരീതി എന്തായിരുന്നു?
എന്നൊക്കെയുള്ള അന്വഷണമാണ്‌ ചരിത്രപരമായ സമീപനം. 
അത്തരം അന്വഷണം,യാതൊന്നിനു വേണ്ടിയിട്ടാണോ ഭഗവാന്‍ വേദവ്യാസന്‍ നരനാരായണ സംവാദമായി ഗീതയെ മഹാഭാരതത്തില്‍ ഘടിപ്പിച്ചത്‌ ആ ലക്ഷ്യത്തിലേക്ക്‌ നമ്മെ എത്തിക്കില്ല. 


പിന്നെ ഭാഷാപരം, ഭാഷ സംസ്‌കൃതമാണ്‌. 
ധാതുവിനെക്കുറിച്ച്‌ അന്വയത്തെക്കുറിച്ച്‌ ഒക്കെ പലരും ഗവേഷണം നടത്തുന്നുണ്ട്‌. 
എന്ത്‌ കൊണ്ട്‌ ഷഷ്‌ഠി പ്രയോഗിച്ചു? എന്തുകൊണ്ട്‌ ബഹുവചനം ഉപയോഗിച്ചില്ല ?
എന്നൊക്കെ ഭാഷക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള ചര്‍ച്ചകള്‍ അതിന്റെ ഭാഗമായിവരും. 


മൂന്നാമത്തേത്‌ ഭക്തിപരം. ക്ഷേത്രങ്ങളിലൊക്കെ പോയി 'ഭഗവാനെ രക്ഷിക്കണേ' എന്നു പറയുന്ന പോലെ 'ഗീതേ രക്ഷിക്കണേ' എന്നു പറയാം. 
ദിവസവും തൊട്ട്‌ തൊഴാം അതിനായാണ്‌ തടിച്ച പുസ്‌തകം തന്നെ! 
വേണമെങ്കില്‍ ഏകാദശിക്കോ മറ്റോ ഒന്നു പാരായണം ചെയ്യാം. 
എന്റെ മകളുടെ പേര്‌ ഗീത എന്നാണ്‌, വീടിന്റെ പേര്‌ ഗീതാഞ്‌ജലി എന്നാണ്‌.
ഇതില്‍കൂടുതല്‍ ഞാനെന്താണ്‌ വേണ്ടത്‌ സ്വാമീ' എന്നൊക്കെ ചോദിക്കുന്നത്‌ ഇക്കൂട്ടര്‍ ആണ്‌. വികാരപരമാണ്‌ ഇവിടെ സമീപനം!!


ഗീതയില്‍ പറയുന്ന ഭക്തി അതല്ല, താത്ത്വികം;തത്ത്വചിന്താപരമായിട്ടുള്ളതാണ്‌,
അതില്‍ ചോദ്യങ്ങള്‍ ഏറെയാണ്‌. നമ്മുടെ സമീപനം ഇതാണ് , തത്ത്വചിന്താപരമായി വ്യാഖ്യാനിക്കുന്ന സമയത്താണ്‌ ധൃതരാഷ്ട്രന്‍ കേവലം ബാഹ്യമായ ഒരന്ധനല്ലെന്നും കാണേണ്ടതിനെ കാണേണ്ടരീതിയില്‍ കാണാന്‍ കഴിയാത്തവനാണെന്നും വരുന്നത്‌. 
ആ ധൃതരാഷ്ട്രന്റെ ഒരു ചോദ്യം, മറുപടിയായി സഞ്‌ജയന്റെ 40 ശ്ലോകങ്ങള്‍, 
അര്‍ജ്ജുനന്റെ 86 പ്രശ്‌നങ്ങള്‍, അതിന്‌ 574 ശ്ലോകങ്ങളായി ഭഗവാന്‍ നല്‍കുന്ന സമാധാനം - ഇങ്ങനെ 701 ശ്ലോകങ്ങളാണ്‌ ഗീത. ചില പുസ്‌തകങ്ങളില്‍ 13ാം അദ്ധ്യാത്തിലെ അര്‍ജ്ജുനന്റെ ഒരു ചോദ്യം ഒഴുവാക്കി 700 ശ്ലോകങ്ങള്‍ എന്നു കാണാം. 
അതിനെക്കുറിച്ചു നമുക്ക്‌ പിന്നീട്‌ ചര്‍ച്ച ചെയ്യാം. 


ചരിത്രപരമായ അന്വേഷണത്തില്‍ അന്ധനായ ഒരു രാജാവ്‌ ഉറ്റ തോഴനായ മന്ത്രിയോട്‌ കുരുക്ഷേത്രത്തില്‍ എന്താണ്‌ നടന്നതെന്ന്‌ അന്വേഷിച്ചു എന്നതില്‍ കൂടുതല്‍ ഒന്നും കണ്ടെത്താനില്ല. ചരിത്രത്തിന്റെ പല ഏടുകളില്‍ ഒന്നുമാത്രമാകും അത്‌. 
ആയിരക്കണക്കിന്‌ യുദ്ധങ്ങള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്‌, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍. ഇപ്പോഴും നടക്കുന്നുണ്ട്‌ അക്കൂട്ടത്തില്‍, ഇതും പഠിക്കാം എന്നുമാത്രം. തത്ത്വചിന്താപരമായി സമീപിക്കുമ്പോഴാണ്‌ ഗീതയ്‌ക്ക്‌ ഒരുപാട്‌ ആഴങ്ങളുണ്ട്‌ എന്ന്‌ മനസ്സിലാക്കാനാകുക. അങ്ങിനെയാണ്‌ ഗീതയും നാമും തമ്മില്‍ ഒരു ബന്ധമുണ്ടകുക. അപ്പോള്‍ ധൃതരാഷ്ട്രന്റെ ചോദ്യം നമ്മളോടാണെന്നും നമ്മിലെ ധൃതരാഷ്ട്രത്വത്തെ അതി ജീവിക്കാനാണെന്നും മനസ്സിലാകും! അര്‍ജ്ജുനന്റെയും ഭഗവാന്റെയും സമ്മേളനമാണ്‌ ഭഗവദ്‌ഗീതയുടെ താല്‍പര്യം. അതുകൊണ്ടാണ്‌ ഏക ശ്ലോകി ഗീതയെന്ന നിലയില്‍- ഗീതയുടെ മുഴുവന്‍ താല്‍പര്യവും അടങ്ങിയ ഒറ്റശ്ലോകം എന്ന നിലയില്‍- അവസാനത്തെ ശ്ലോകത്തെ പറയുന്നത്‌. യോഗേശ്വരനായ കൃഷ്‌ണനും ധനുര്‍ധരനായ പാര്‍ത്ഥനും ഉള്ളിടത്ത്‌ വിജയമുണ്ടെന്ന്‌. മനുഷ്യവംശത്തെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പോന്ന സാങ്കേതിക വിദ്യയുടെയും അതിനെ ലോകനന്മക്കായി ഉപയോഗിക്കാന്‍ പോന്ന സംസ്‌ക്കാര സമ്പന്നമായ മനസ്സിന്റെയും സമ്മേളനമായി ഇതിനെ പറയാറുണ്ട്‌. കര്‍മ്മം ചെയ്യാനുള്ള തയ്യാറെടുപ്പ്‌, അത്‌ ധാര്‍മ്മികമായി ചെയ്യാനുള്ള മനസ്സ്‌ ഇവ സംയോജിപ്പിച്ച സമൂഹത്തിന്‌ വിജയമുണ്ടാകും.....


ധൃതരാഷ്ട്രന്റെ ചോദ്യത്തിന്‌ സഞ്‌ജയന്‍ ഉത്തരം പറയുകയാണ്‌. 
ധൃതരാഷ്ട്രന്‍ അജ്ഞാനിയാണ്‌ അജ്ഞാനി എന്നു പറയുമ്പോള്‍ വളരെ മോശക്കാരന്‍ എന്നു ധരിക്കരുതേ. അവിടെയൊക്കെയാണ്‌ നമ്മുടെ കുഴപ്പം ചില വാക്കുകളില്‍ പോയി പെട്ടുകഴിഞ്ഞാല്‍ പിന്നെ അവിടെനിന്ന്‌ എണീറ്റ്‌ വരില്ല. 
ഒന്നിനും കൊള്ളാത്തവനല്ല, അറിവില്ലാത്തവനാണ്‌ ധൃതരാഷ്ട്രന്‍.
എന്നാല്‍ അറിവില്ലെ? ഉണ്ട്‌. അറിവുണ്ട്‌ അച്ഛനോട്‌ പറഞ്ഞല്ലോ, 'അച്ഛാ അച്ഛനെന്തൊക്കെ അറിയാം, അത്‌ എനിക്കും അറിയാം. പക്ഷെ എന്തു ചെയ്യാം ലോകം ഇങ്ങനെയായതുകൊണ്ട്‌ ഞാനും ഇങ്ങനെയായി.' ഇതാണവസ്ഥ. വ്യക്തമായ സത്യബുദ്ധി,
ഇതിലെന്തെങ്കിലും സംശയമുണ്ടോ? ഇല്ല. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ പറ്റായ്‌ക.
ആ നിസ്സഹായത അതില്‍ നിന്നാണ്‌ സഞ്‌ജയനിലേക്ക്‌ വരുന്നത്‌. ഇതൊരു പരിണാമമാണ്‌ ഇങ്ങനെ പരിണമിക്കണമെങ്കില്‍ എന്തുവേണം? ചോദിക്കണം, ഞാനെന്നോടു ചോദിക്കണം, എന്താണെന്നില്‍ സംഭവിക്കുന്നത്‌ ? 


ശരിക്കുപറഞ്ഞാല്‍ ഒന്നാം അദ്ധ്യായം മെഡിറ്റേഷനാണ്‌; ധ്യാനം. മഹാഭാരതത്തില്‍ 18 അക്ഷൗഹിണിപ്പട അണിനിരന്നാണ്‌ യുദ്ധം. വളരെ ആലങ്കാരികമായിട്ടാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. എല്ലാം 18 ആണ്‌. 18 ദിവസം, 18 അക്ഷൗഹിണി, 18 പര്‍വ്വങ്ങള്‍, ഗീതയില്‍ 18 അദ്ധ്യായങ്ങള്‍. 18ഒരു ആദ്ധ്യാത്മിക സംഖ്യയാണ്‌ , 18 മഹാപുരാണങ്ങള്‍ 18 ഉപപുരാണങ്ങള്‍ എന്നിങ്ങനെ പലയിടത്തും ഈ സംഖ്യ കാണാം. ശബരിമലയിലെ 18 പടികളൊക്കെ ഇതില്‍ നിന്ന്‌ ഉണ്ടായതാകാം, 18 അക്ഷൗഹിണിയില്‍ ഭഗവാന്റെ അക്ഷൗഹിണി കൂടി ചേര്‍ത്ത്‌ 11 അക്ഷൗഹിണിയാണ്‌ കൗരവപക്ഷത്ത്‌.
പാണ്ഡവപക്ഷത്തില്‍ ഏഴ്‌, എണ്ണത്തില്‍ കുറവാണ്‌. ഇതും വളരെ പ്രതീകാത്മകമാണ്‌. എന്താണ്‌ 11? 5 ജ്ഞാനേന്ദ്രിയങ്ങളും 5 കര്‍മ്മേന്ദ്രിയങ്ങളും മനസ്സും.
ശബ്ദസ്‌പര്‍ശരസരൂപഗന്ധങ്ങള്‍ അറിയുന്ന കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എന്നിവയാണ്‌ ജ്ഞാനേന്ദ്രിയങ്ങള്‍. വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ്‌ കര്‍മ്മേന്ദ്രിയങ്ങള്‍. പിന്നെ ഇവയൊക്കെ നിയന്ത്രിക്കുന്ന മനസ്സ്‌ ഇതാണ്‌ 11,
ഇവിടെ ബുദ്ധിയുടെ അഭാവത്താലാണ്‌ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും വിഘടിച്ചു നില്‍ക്കുന്നത്‌. സമന്വയം സാദ്ധ്യമാകാതെ വരുന്നു. എന്നാല്‍ പാണ്ഡപക്ഷത്ത്‌ ബുദ്ധിസ്ഥാനീയനായി ഭഗവാന്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തെ നിരായുധനായി പറയുന്നത്‌. അപ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സമന്വയിക്കുന്നു.
രണ്ടും കൂടെ അഞ്ചു മാത്രമാകുന്നു. ഈ അഞ്ചും മനസ്സും ബുദ്ധിയും - അതാണ്‌ പാണ്ഡവപക്ഷത്തെ ഏഴ്‌. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങള്‍ഏക ഭാവത്തില്‍ നില്‍ക്കുന്ന സമയത്ത്‌ അവിടെ ഭഗവദ്‌ സാന്നിദ്ധ്യമുണ്ടാകുന്നു. ബുദ്ധിസ്ഥാനീയനായി ആരുമില്ലാത്തപ്പോഴാണ്‌ യുദ്ധം ഉണ്ടാകുന്നത്‌.ബൈനോക്കുലര്‍ നമ്മുടെ ഉള്ളിലേക്കു വെച്ചാല്‍ ഇതൊക്കെ കാണാം.....പത്മവ്യുഹമാണ്‌ പാണ്ഡവര്‍ ചമച്ചത്‌, താമരയുടെ ആകൃതിയിലാണ്‌ സൈന്യത്തെ വിന്യസിച്ചത്‌. പത്മം നിസ്സംഗതയുടെ പ്രതീകമാണ്‌.
നിസ്സംഗതയിലാണ്‌ സൈന്യത്തെ, അതായത്‌ ഇന്ദ്രിയങ്ങളെ, വിന്യസിച്ചിരിക്കുന്നത്‌.
മറ്റേത്‌ കഴുകനെപ്പോലെയാണ്‌ ധൃതരാഷ്ട്രനിലെ ധൃഞ്‌ ധാതുവിന്‌ കഴുകനെന്നും അര്‍ത്ഥം കാണാം. കഴുകനെപ്പോലെ അള്ളിപ്പിടിക്കുന്ന സംഗമാണ്‌ ഇവിടെ. സംഗവും - നിസ്സംഗവും,
സംഗത്തെ നേരിടേണ്ടത്‌ നിസ്സംഗത കൊണ്ടാണ്‌. യുദ്ധങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ സൈന്യം പത്മവ്യൂഹമായി അണിനിരക്കണം എന്നു പറയുകയാണ്‌.